Saturday 2 July 2011

പിഴച്ച ലോകത്ത്‌

പൊന്‍ പട്ടണിഞ്ഞ പ്രഭാത കിരണങ്ങളെ..
നിങ്ങള്‍ നേര്‍വഴി കാണിക്കുമെന്നാശ്വസിക്കട്ടെ..

പിറകിലൊരു പകല്‍ മുഴുവനുണ്ട്‌..
അവരെ പിഴപ്പിക്കില്ലെന്ന് വെറുതെ കൊതിച്ചോട്ടെ.

Saturday 18 June 2011

നിഴല്‍

എല്ലാവരും ഒറ്റപ്പെടുത്തിയെന്നെയാ
നട്ടുച്ച വെയിലത്ത്‌
ചെറുതെങ്കിലും നീയേ
കൂട്ടുണ്ടായിരുന്നുള്ളെനിക്കാ സമയത്ത്‌..

അന്നസ്തമയത്തിനു
സാക്ഷിയായാവാനുമാ സന്ധ്യക്ക്‌,
മണല്‍ തരികളെ ചെവിട്ടിനെരുക്കാനും
മങ്ങിയിരുന്നെങ്കിലും നീയെ കൂട്ടുണ്ടായിരുന്നുള്ളെനിക്ക്‌..

എന്നിട്ടുമാ രാത്രികളില്‍ തനിച്ചാക്കി
നീയെന്നെ വഞ്ചിച്ചു,
അപ്പോഴുമവ്യക്ത്തമായെങ്കിലും
ഇരുളില്‍ നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു..

ഇന്നീ പുലരികളില്‍ നിന്നെയാണെനിക്കേറ്റവും ഭയം
ഭൂ പിളര്‍ത്തിയെങ്കിലുമൊന്നൊഴിഞ്ഞുപൊകൂ
നീ കൂടെയുള്ളതാണെന്‍റ്റെ ശാപം
സൂര്യന്‍ കനക്കും മുമ്പ്‌ ശാപ മോക്ഷം നല്‍കൂ..
 

Thursday 19 May 2011

നിമിഷനേരത്തെ മഹാന്‍ !!

          ഇത്‌ ഞാന്‍ +2 കഴിഞ്ഞ്‌ നില്‍ക്കുന്ന വെക്കേഷന്‍ സമയത്ത്‌ നടന്ന ഒരു സംഭവമാണ്‌, നല്ല മധ്യ വേനല്‍ക്ക്‌.
          ഉച്ച ഭക്ഷണംകഴിഞ്ഞിരിക്കുന്ന നേരം‌. അപ്പോളാണ്‌ ബൈക്കില്‍ എണ്ണ തീര്‍ന്ന്‌ വീട്ടില്‍ വണ്ടി കുടുങ്ങിയത്‌. മൂന്ന്‌ കിലോ മീറ്റര്‍ പോയി മഞ്ചേരിയില്‍ നിന്ന്‌ വേണം ഇനി എണ്ണ അടിച്ച്‌ വരാന്‍. .
          എന്‍റ്റെ വീട്ടില്‍ ബൈക്ക്‌ വാങ്ങിയിട്ട്‌ അധികം കാലമായിട്ടില്ലായിരുന്നു. എനിക്കാണെങ്കി ബൈക്ക്‌ ഓടിച്ച്‌ പൂതി തീര്‍ന്നിട്ടുമില്ല. അന്നെനിക്ക്‌ വല്ലപ്പോഴുമേ വണ്ടി ഓടിക്കാന്‍ കിട്ടിയിരുന്നുള്ളു. തിരിച്ച്‌ വരുമ്പോഴെങ്കിലും വണ്ടി മര്യാദക്ക്‌ ഓടിക്കാമല്ലൊ, അത്‌ തന്നെ വല്ല്യ കാര്യമാണെന്ന കണക്ക്‌ കൂട്ടലില്‍ ഞാന്‍ ആ ദൌത്യമ്യേറ്റെടുത്തു. കുറച്ച്‌ ഓടിച്ച്‌ പോവാം, ബാക്കി തള്ളേണ്ടി വരും.
          യാത്ര തുടങ്ങി അധികം കഴിയും മുമ്പ്‌ തന്നെ വണ്ടി ചക്ക്ര ശ്വാസം വലിച്ചു, അര കിലോമീറ്റര്‍ പോലും പിന്നിട്ടിട്ടില്ലായിരുന്നു. കുറച്ച്‌ ഊതിയും ചെരിച്ചും അഡ്ജസ്റ്റ്‌ ചെയ്ത്‌ വണ്ടി നീക്കി. അധികം പോവും മുമ്പ്‌ തന്നെ നില്‍ക്കുകയും ചെയ്തു. പിന്നെ തള്ളുക അല്ലാതെ ഒരു മാര്‍ഘവുമില്ലായിരുന്നു. ഒരുതരത്തില്‍ തള്ളി തുടങ്ങിയപ്പൊ തന്നെ ഞാന്‍ ഏകദേഷം ക്ഷീണിച്ച്‌ കഴിഞ്ഞിരുന്നു. ഇനിയും ഒരുപാട്‌ പോവാനുണ്ട്‌ താനും.
          ചൂട്‌ കൊണ്ടാവണം, റോഡില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു, വല്ലപ്പോഴും വരുന്ന വണ്ടിക്കാരാവട്ടെ, എനിക്കൊരു ചിരിയും സമ്മാനിച്ച്‌ അവരുടെ വഴിക്ക്‌ പോയി. അതൊരുമാതിരി ആക്കി ചിരി പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.
          അങ്ങനെ തലക്ക്‌ മുകളിലുള്ള സൂര്യനെ സാക്ഷി നിര്‍ത്തി ആ പൊരിയുന്ന വെയിലത്ത്‌ ഞാന്‍ വണ്ടി തള്ളുമ്പോള്‍, റോഡരികില്‍ നിന്നൊരു ചോദ്യം. "എന്ത്‌ പറ്റിയെടാ, എണ്ണ തീര്‍ന്നൊ".
          ഒരു 30-35 വയസ്സ്‌ പ്രായം തോന്നുന്ന യുവാവ്‌. ആ ചോദ്യവും ഒരു ആക്കി ചോദ്യമായാണ്‌ എനിക്ക്‌ തോന്നിയത്‌. "കണ്ടിട്ടെന്താ തോന്നുന്നെ" എന്ന്‌ പറയാനൊരുങ്ങിയെങ്കിലും, ഉറക്കെ പറഞ്ഞത്‌ " തീര്‍ന്നു. ഇനി പമ്പ്‌ വരേ തള്ളണം " എന്നാണ്‌.
          "ഈ ചൂടത്ത്‌ ഇങ്ങനെ തള്ളുന്ന നിന്നെയും സമ്മതിക്കണം" അയാള്‍ പറഞ്ഞു. "ഒരു കുപ്പിയോ മറ്റോ കിട്ടുമൊ, കുറച്ച്‌ എണ്ണ ഞാന്‍ തരാം". ഇത്‌ വരെ ഉള്ള അയാളുടെ വാക്കുകള്‍ എനിക്കിഷ്ടപെട്ടില്ലെങ്കിലും, ഇതെനിക്കിഷ്ടപെട്ടു.
          അധികം ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ വഴിയോരത്ത്‌ നിന്നെവിടുന്നൊ ഒരു പ്ളാസ്റ്റിക്‌ ക്ളാസ്സ്‌ ഒപ്പിച്ച്‌ കൊടുത്തു. പുള്ളി ഒരു ക്ളാസ്സ്‌ പെട്രോള്‍ ഊറ്റി തന്നു, എനിക്കത്‌ മതിയാവുമായിരുന്നു. ഞാന്‍ പറഞ്ഞു." മതിയേട്ടാ, ഇതോണ്ടെന്നെ പമ്പെത്തും". "എയ്‌, ഒന്ന്‌ കൂടി എടുത്തൊ, വഴിയില്‍ കുടുങ്ങണ്ടല്ലൊ". അയാള്‍ എന്നെ നിര്‍ബന്ധിച്ചു, അപ്പോള്‍ ഞാന്‍ വീണ്ടും വാങ്ങി.
          എന്നിട്ട്‌ ആ നല്ല മനുഷ്യന്‌ ഊഷ്മളമായ ഒരു നന്ദി ഒക്കെ കൊടുത്ത്‌ ഞാന്‍ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കി യാത്ര തുടര്‍ന്നു.
          പിന്നെ അയാളെ കുറിച്ചായി എന്‍റ്റെ ചിന്ത. ഈ കാലത്തും ഇങ്ങനത്തെ മനുഷ്യരുണ്ട്‌ ല്ലേ, എന്നിട്ടും ആരാ നമ്മുടെ നാടിനെ കുറ്റം പറയുന്നത്‌, മനുഷ്യത്വം നശിച്ച സമൂഹം, കണ്ണില്‍ ചോരയില്ലാത്ത മൃഗങ്ങള്‍ എന്നൊക്കെ വിളിച്ച്‌. എവിടേയൊ കേട്ടും വായിച്ചും മാത്രം പരിചയമുള്ള മഹാന്‍മാരുടെ കൂട്ടത്തിലേക്കുള്ള നമ്മുടെ നാടിന്‍റ്റെ ഒരു ഭാവി വാഗ്ദാനമായിരിക്കാം, ഒരു പക്ഷേ ഈ കണ്ട യുവാവൊക്കെ.
          അങ്ങനെ ഓരോന്നാലോചിച്ച്‌ എണ്ണ അടിച്ച്‌ തിരിച്ച്‌ വരുമ്പോള്‍, എനിക്ക്‌ യുവാവ്‌ എണ്ണ ഒഴിച്ച്‌ തന്ന അതേ സ്ഥലത്തെത്തിയപ്പോള്‍, ഞാന്‍ ചെറുതായൊന്ന്‌ നെട്ടി, അവിടത്തെ കാഴ്ചകള്‍ കണ്ട്‌.
          എനിക്ക്‌ എണ്ണ ഒഴിച്ച്‌ തന്ന ആ യുവാവിനെ അവിടെ കണ്ടില്ല, അപ്പോ എണ്ണ ഊറ്റിയിരുന്ന ബൈക്കില്‍ വേറൊരാള്‍, അയാള്‍ കഷ്ടപെട്ട്‌ വണ്ടി സ്റ്റാര്‍ട്ടാക്കാനുള്ള ശ്രമത്തിലാണ്‌, കണ്ടിട്ട്‌ മോഷണത്തിന്‍റ്റെ ഒരു ലക്ഷണവുമില്ലതാനും. അവിടെ എത്തിയപ്പൊ ഞാനൊന്ന്‌ ബൈക്ക്‌ വേഗം കുറച്ച്‌ അയാളോട്‌ ചോദിച്ചു. "എന്ത്‌ പറ്റിയേട്ടാ, എണ്ണ തീര്‍ന്നൊ". "എയ്‌, എണ്ണ ആവശ്യത്തിനുണ്ടാവും, ഇന്ന്‌ രാവിലെ അടിച്ചിട്ടുള്ളു, ഓണാവാന്‍ ഒരു മടി" മറുപടി വന്നു.
          ആ മറുപടിയില്‍ നിന്നൊരു കാര്യം വ്യക്ത്തമാണ്‌, വണ്ടി ഇപ്പൊ കണ്ട ആളുടേതാണ്‌. അപ്പൊ നേരത്തേ കണ്ട ആളോ?? അയാള്‍ എനിക്ക്‌ എണ്ണ ഒഴിച്ച്‌ തന്ന ശേഷം നടന്നകലുന്നത്‌ ഞാന്‍ നെരത്തെ കണ്ടിരുന്നു, ആ മഹാന്‍ വേറൊരാളുടെ വണ്ടിയില്‍ നിന്ന്‌ എണ്ണ ഊറ്റി തന്നാണ്‌ എന്നെ സഹായിച്ചത്‌. നല്ല മനുഷ്യന്‍, ചുമ്മാതല്ല മതി എന്ന് പറഞ്ഞിട്ടും എണ്ണ തന്നത്‌, ഇനി ഇതിനു പിന്നില്‍ വല്ല പക പോക്കലുമുണ്ടോ??, ആദ്യം കണ്ട യുവാവ്‌ അയാള്‍ക്ക്‌ ദേഷ്യമുള്ള ഒരാളോട്‌ പകരം വീട്ടുകയോ മറ്റോ?? ഒന്നും പറയാന്‍ പറ്റാത്ത കാലമാണ്‌.
          അങ്ങനെ എന്‍റ്റെ മനസ്സില്‍ കേറിക്കൂടിയ ആ മഹാന്‍ നിമിഷങ്ങള്‍ക്കകം അകാല ചരമമടഞ്ഞു.
          ചിന്തകളുടെ ആഴം കൂടി പോവുമ്പോള്‍ തലക്ക്‌ മീതെ കത്തി ജ്വലിച്ച്‌ നില്‍ക്കുന്ന സൂര്യനെ സാക്ഷി നിര്‍ത്തി ഞാന്‍ ബൈക്കിന്‍റ്റെ വേഗത കുറച്ച്‌ കൂട്ടി വേഗം വീടണഞ്ഞു. എല്ലാം ശാന്തം.

Sunday 15 May 2011

സാക്ഷി

       ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഇന്നത്തെ അവധി ദിനത്തില്‍ മഞ്ചേരിയില്‍ പോവാന്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുകയാണവന്‍, ചില സാധനങ്ങള്‍ വാങ്ങാന്‍. ബസില്‍ തൂങ്ങിപിടിച്ച്‌കേറി കഴിഞ്ഞ്‌ അതിലെ തിരക്ക്‌ കണ്ടപ്പോള്‍ മുഷിഞ്ഞെങ്കിലും പെട്ടെന്ന് സീറ്റ്‌ കിട്ടിയപ്പൊ സമാധാനമായി.
       പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ ഇടക്ക്‌ ബസില്‍ ഒന്ന്‌ കണ്ണോടിച്ചപ്പോള്‍, തളര്‍ന്നവശനായ ഒരു വൃദ്ധന്‍റ്റെ കണ്ണുമായി കണ്ണുടക്കി. "ഒന്ന്‌ എഴുന്നേറ്റ്‌ തരുമോ" ആ കണ്ണുകള്‍ തന്നോട്‌ യാചിക്കുന്ന പോലെ അവനു തോന്നി. മുമ്പ്‌ പഠിക്കുന്ന കാലത്ത്‌ കുറച്ച്‌ പ്രായമായവരെയോ അവശരായവരെയോ കണ്ടാല്‍ ചാടി എഴുന്നേല്‍ക്കുന്ന അവന്‍റ്റെ നല്ല കാലത്തിന്‍റ്റെ ഓര്‍മ്മകളില്‍ മനസ്സൊന്ന്‌ കറങ്ങി വന്നു. അന്ന്‌ എത്ര ക്ഷീണമുണ്ടെങ്കിലും, എത്ര തിരക്കുള്ള വാഹനമായാലും എത്ര ദൂരയാത്ര ആയാലും അവന്‍ ചാടി എണീക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യാത്രാ ദൂരം തന്നെ ധാരാളം മതി തന്‍റ്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താന്‍, തനിക്ക്‌ വന്ന മാറ്റത്തെ അവന്‍ ഒരു നിമിഷം ആലോചിച്ച്‌ വൃദ്ധനില്‍ നിന്ന്‌ കണ്ണുകള്‍ അകറ്റി, വീണ്ടും പുറത്തെ തെളിഞ്ഞ ദൃശ്യങ്ങളിലേക്ക്‌.
       അധികം വൈകാതെ അവന്‍ മഞ്ചേരി വാഹനമിറങ്ങി, അലക്ഷ്യമായ നടത്തം ആരംഭിചു. വഴിയോരത്ത്‌ കാണുന്ന ഏതെങ്കിലും കടയില്‍ നിന്ന്‌ എന്തെങ്കിലും വാങ്ങാമെന്ന്‌ കരുതിയുള്ള നടത്തം. ആ നടത്തം അവനെ ഒരുപാട്‌ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. കുട്ടിക്കാലവും, പഴയ സൌഹൃതങ്ങളും എല്ലാം. മഞ്ചേരി നഗരം അവന്‍ ഒരുപാട്‌ ഓര്‍മകള്‍ അടക്കം ചെയ്ത നഗരമാണ്‌. തന്‍റ്റെ കൌമാരത്തിന്‍റ്റെ ഭൂരിഭാഗവും ചിലവഴിച്ച, തന്‍റ്റെ ഓരോ നേട്ടങ്ങള്‍ക്കും സാക്ഷിയായ, ഒടുവില്‍ രെജിസ്റ്റര്‍ വിവാഹം വരെ നടന്ന നഗരം. അന്നാണവന്‍ അവസാനമായി ഇവിടെ വന്നത്‌. 
       നഗരത്തിലെ കാഴ്ച്ചകള്‍ കണ്ട്‌ നടക്കുമ്പോള്‍ പെട്ടൊന്ന്‌ റോഡില്‍ നിന്നൊരു നിലവിളി കേട്ട്‌ അവന്‍ അങ്ങോട്ട്‌ നോക്കി.ഒരു വൃദ്ധന്‍, നീലയും വെള്ളയും കള്ളി ഷര്‍ട്ട്‌ ധരിച്ച, ഒരെഴുപത്‌ വയസ്സ്‌ തോന്നിക്കുന്ന വൃദ്ധന്‍ ആകെ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നു. പിറകില്‍ വന്ന ഒന്ന്‌ രണ്ട്‌ വാഹങ്ങള്‍ ഒഴിഞ്ഞ്‌ പോയെങ്കിലും പിന്നീട്‌ വാഹങ്ങള്‍ ആ ശരീരത്തിലൂടെയും കേറി പോവാന്‍ തുടങ്ങി. സാവധാനം ആ ശരീരത്തിന്‍റ്റെ പിടച്ചില്‍ നിന്നു. മരിച്ചെന്നുറപ്പായത്കൊണ്ടാവാം ആളുകള്‍ ഓടിക്കൂടാന്‍ മടി കാണിച്ചത്‌. നിര്‍ത്താതെ പോയ ആ വാഹനങ്ങളേയും ഓടിക്കൂടി അയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന നാട്ടുകാരെയും ശപിച്ച്‌ അയാള്‍ നടത്തം തുടര്‍ന്നു, ഒന്നും സംഭവിക്കാത്ത പോലെ.
        അവനിപ്പോഴും മനസ്സാക്ഷിയെ ബോധിപ്പിക്കാന്‍ കാരണം ഉണ്ട്‌.സമയമില്ലായ്മ, പുതിയ ഷര്‍ട്ട്‌. ഇതൊക്കെ ധാരാളം.
       അവന്‍ നഗരകാഴ്ച്ചകളൊക്കെ കണ്ട്‌ നടക്കുന്നതിനിടക്ക്‌ പെട്ടൊന്നൊരു ഉള്‍വിളികൊണ്ടെന്ന പോലെ അവന്‍ തിരിഞ്ഞ്‌ നോക്കി. ആ മൃതദേഹം അവിടെ കണ്ടില്ല. പോലീസെത്തി ഹോസ്പിറ്റലില്‍ കൊണ്ട്‌ പോയതാവും.
       ആ ഷര്‍ട്ടിനെ കുറിച്ചായി പിന്നീടവന്‍റ്റെ ചിന്ത, പണ്ട്‌ തനിക്കേറ്റവും ഇഷ്ട്ടമായിരുന്ന നിറം, ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ അച്ചനു സമ്മാനമായി വാങ്ങി കൊടുത്തതും അതെ ഷര്‍ട്ട്‌ തന്നെയായിരുന്നു. പെട്ടൊന്നവനു രക്‌തത്തില്‍ കുതിര്‍ന്ന്‌ കിടന്നിരുന്ന മുഖത്തിന്‍റ്റെ അവ്യക്തമായ രൂപം ഓര്‍മ്മ വന്നു. ഒരു കാലത്ത്‌ അവനേറ്റവും ഇഷ്ടപ്പെട്ടിരുന്ന, തന്‍റ്റെ മാതൃകാ പുരുഷനായിരുന്ന, പിന്നീട്‌  പ്രേമ വിവാഹത്തിന്‍റ്റെ പേരില്‍ തന്നില്‍ നിന്നകന്ന അഛന്‍റ്റെ മുഖച്ചായ എവിടെയോ ഉണ്ടോ??. ഇനി അത്‌ അഛന്‍ തന്നെയാണോ?? അവന്‍ വിയര്‍ക്കാന്‍ തുടങ്ങി.
       അഞ്ച്‌ വര്‍ഷം മുമ്പ്‌ താന്‍ വീട്ടില്‍ നിന്ന്‌ പോന്ന ശേഷം വീട്ടിലെ അവസ്ഥ കുറച്ച്‌ മോശമാണെന്ന്‌ പഴയ അയല്‍പക്കകാരന്‍ പറഞ്ഞ ഓര്‍മ അവന്‍റ്റെ മനസ്സിനെ വേദനിപ്പിച്ചു, കേട്ടപ്പോഴില്ലാത്ത വേദന ഇപ്പോള്‍. അവനു തന്നോട്‌ പുച്ചം തോന്നി. അവന്‍ സ്വയം ശപിച്ച്‌ കൊണ്ടിരുന്നു.
       എന്നാലും അവന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മുന്നോട്ട്‌ നടക്കാന്‍ ശ്രമിച്ചു, പക്ഷേ അവന്‍റ്റെ കാലുകള്‍ ചലനമറ്റിരുന്നു. അവന്‍ ആ നഗരത്തെ സാക്ഷിയാക്കികൊണ്ട്‌ മുഖം പൊത്തി തേങ്ങിതേങ്ങി കരഞ്ഞു, നിസ്സഹായനായികൊണ്ട്‌.